ബെർലിൻ: ഇറാൻ മുൻ കിരീടാവകാശി റിസ പഹ്ലവിക്കെതിരേ ബെർലിനിൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തു വന്നു. ബെർലിനിൽ ഫെഡറൽ പ്രസ് കോൺഫറൻസ് കെട്ടിടത്തിന് പുറത്തുവച്ചാണ് ആക്രമണം നടന്നത്.
വാർത്താസമ്മേളനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ അദ്ദേഹത്തിന് നേരെ ഒരാൾ ചുവന്ന ദ്രാവകം ഒഴിക്കുകയായിരുന്നു. ആദ്യ റിപ്പോർട്ടുകളിൽ ചുവന്ന പെയിന്റ് ആണെന്ന് സംശയിച്ചിരുന്നെങ്കിലും ജർമൻ പോലീസിന്റെ അന്വേഷണത്തിൽ അത് തക്കാളി ജ്യൂസ് അല്ലെങ്കിൽ തക്കാളി പേസ്റ്റ് ആണെന്ന് സ്ഥിരീകരിച്ചു.
അദ്ദേഹത്തിന്റെ കോട്ടിന്റെ പിൻഭാഗത്തും കഴുത്തിലും ദ്രാവകം വീണെങ്കിലും പരിക്കുകളൊന്നും ഏറ്റിട്ടില്ല. ആക്രമണത്തിന് പിന്നിലെ കാരണം അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ വിമർശിച്ചും ഇറാനിലെ ഭരണകൂട മാറ്റത്തിന് ആഹ്വാനം ചെയ്തും അദ്ദേഹം നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ഒരു പ്രതിഷേധക്കാരനാണ് ഇതിന് പിന്നിലെന്നാണ് വിവരം. ആക്രമണത്തിന് ശേഷം റിസ പഹ്ലവി തന്റെ അനുയായികളെ അഭിവാദ്യം ചെയ്ത ശേഷമാണ് സ്ഥലത്തുനിന്നും മടങ്ങിയത്. ആക്രമണം നടത്തിയ വ്യക്തിയെ ജർമൻ പൊലീസ് ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു.
ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ജർമനിയിൽ വലിയ രീതിയിലുള്ള സുരക്ഷാ സന്നാഹങ്ങൾ അദ്ദേഹത്തിനായി ഒരുക്കിയിരുന്നുവെങ്കിലും ജനക്കൂട്ടത്തിനിടയിൽ നിന്നാണ് ഈ ആക്രമണം ഉണ്ടായത്. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.